Sunday, January 17, 2016

പൊന്‍കുന്നം വര്‍ക്കി


മലയാള സാഹിത്യത്തില്‍ പുരോഹിത വര്‍ഗ്ഗത്തിന്റെയും അധികാര പ്രഭുക്കളുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ രോഷത്തിന്റെ വിത്തു പാകിയവയായിരുന്നു പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍. ജീവിതത്തിന്റെ മധ്യാഹ്നം വരെ എഴുതി പിന്നീടുള്ള കാലം അര്‍ത്ഥഗര്‍ഭമായ നിശബ്ദതയില്‍ മുഴുകിയ വര്‍ക്കി മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ജീവിതാവസാനം വരെ താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു. ജൂലൈ രണ്ടിന് പൊന്‍കുന്നം വര്‍ക്കി ഓര്‍മ്മയായിട്ട് ഒമ്പത് വര്‍ഷം തികയുകയാണ്.
1910 ജൂലൈ ഒന്നിന് ആലപ്പുഴയിലെ എടത്വായിലാണ് വര്‍ക്കി ജനിച്ചത്. 1911ല്‍ കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്ക് കുടുംബം താമസം മാറി. മലയാള ഭാഷയില്‍ ഹയര്‍ , വിദ്വാന്‍ ബിരുദങ്ങള്‍ പാസായ ശേഷം അദ്ധ്യാപകനായി. 1939ല്‍ തിരുമുല്‍ക്കാഴ്ച എന്ന ഗദ്യകവിതയുമായാണ് വര്‍ക്കി സാഹിത്യ രംഗത്തേക്കു കടന്നത്. പ്രഥമ കൃതിക്കുതന്നെ മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
അന്ധവിശ്വാസങ്ങള്‍ക്കും പുരോഹിത വര്‍ഗത്തിനും എതിരായി വിശ്രമമില്ലാതെ ചലിക്കുകയായിരുന്നു വര്‍ക്കിയുടെ തൂലിക. സര്‍. സി.പി ഭരണത്തിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയുള്ള രോഷവും െ്രെകസ്തവ സഭയിലെ അനാചാരങ്ങളോടുള്ള കലാപവുമായിരുന്നു വര്‍ക്കിയുടെ സാഹിത്യ ജീവിതം. അദ്ദേഹത്തിന്റെ രചനകള്‍ മതമേലധ്യക്ഷന്മാരെയും അധികാരവര്‍ഗ്ഗത്തെയും വിളറി പിടിപ്പിച്ചു. കഥകളുടെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍നിന്നു പുറത്താക്കി. തിരുവതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946ല്‍ ആറുമാസം ജയിലില്‍ കിടന്നു.
നാടകവും ചെറുകഥയുമുള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. അന്തോണീ നീയും അച്ചനായോടാ?, പാളേങ്കോടന്‍ , നോണ്‍സെന്‍സ്, ഒരു പിശാചു കൂടി, രണ്ടു ചിത്രം, പള്ളിച്ചെരുപ്പ്, വിത്തുകാള തുടങ്ങിയ കഥകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇടിവണ്ടി, പൊട്ടിയ ഇഴകള്‍ , ശബ്ദിക്കുന്ന കലപ്പ, മോഡല്‍ തുടങ്ങിയവയാണ് പ്രധാന കഥാസമാഹരങ്ങള്‍ . ചില മലയാള സിനിമകള്‍ക്ക് കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.
പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിച്ച പൊന്‍കുന്നം വര്‍ക്കിസാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക്ക് സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എക്‌സിക്യുട്ടീവ് അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു. വള്ളത്തോള്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം (1997), പത്മപ്രഭാ പുരസ്‌കാരം (1998) എന്നിവ ലഭിച്ചു. എന്റെ വഴിത്തിരിവ് അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാതെപോയ ആത്മകഥയാണ്.
നിഷേധിയുടെ സ്വരവുമായി ധിക്കാരത്തോടെ സാഹിത്യത്തില്‍ തന്റേതായ വഴി വെട്ടിത്തുറന്ന പൊന്‍കുന്നം വര്‍ക്കിജീവിതത്തിന്റെ അവസാന പകുതിയില്‍ തൂലിക അധികം ചലിപ്പിച്ചില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളില്‍ വന്ന സംഭാഷണങ്ങളോ ലേഖനങ്ങളോ മാത്രമായിരുന്നു ഇക്കാലത്ത് അദ്ദേഹത്തിന്റെ സംഭാവന. എന്നിരുന്നാലും പുരോഗമന സാഹിത്യ സംരംഭങ്ങള്‍ക്ക് അദ്ദേഹം ജീവിതാവസാനം വരെ ഊര്‍ജ്ജം പകര്‍ന്നു. 2004 ജൂലൈ ഒന്നിന് തൊണ്ണൂറ്റി നാലാം പിറന്നാള്‍ ആഘോഷിച്ച അടുത്ത ദിവസം ജൂലൈ 2ന് പാമ്പാടിയിലുള്ള വസതിയില്‍ വച്ച് മരണമടഞ്ഞു.

No comments:

Post a Comment